News Portal

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: നെഞ്ചുവേദനയെ തുടർന്ന് ഇഡി കസ്റ്റഡിയിലുള്ള ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ഭാസുരാംഗനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്‍റുമായ ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭാസുരാംഗന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പ്രതിഭാഗം ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

പ്രതിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചാണ് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തത്. ഭാസുരാംഗന്‍റെ ആരോഗ്യസ്ഥിതി ചൂണ്ടികാണിച്ച് റിമാന്‍ഡ് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം ശ്രമിച്ചിരുന്നത്. എന്നാല്‍, ഇതിനെ ഇഡി എതിര്‍ത്തിരുന്നു. ഇന്ന് രാവിലെ പത്തോടെയാണ് എറണാകുളം ജയിലില്‍വെച്ച് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കോടതി ഇന്നലെയാണ് കേസില്‍ അറസ്റ്റിലായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും അടുത്തമാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ അന്വേഷവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിരുന്നത്. ഭാസുരാംഗൻ പ്രതിയായ കണ്ടല ബാങ്ക് തട്ടിപ്പ് കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക വിവരങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗൻ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാൻഡ് റിപ്പോട്ടിലുളളത്.

തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്തെന്നറിയാൻ കൂടുതൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികൾ. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളിൽ നിന്നും മുഴുവൻ രേഖകൾ ലഭിച്ചിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. മകൻ അഖിൽജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്.