News Portal

‘ആത്മഹത്യ ചെയ്യാനാണ് തോന്നിയത്, വിവാഹം കഴിക്കുന്ന പെണ്‍കുട്ടി വിട്ടുപോകുമെന്ന് തോന്നി’: ഷിയാസ് കരീം



വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിഗ് ബോസ് താരം ഷിയാസ് കരീം അറസ്റ്റിലായിരുന്നു. കേസില്‍ പിന്നീട് ഷിയാസിന് ജാമ്യം ലഭിച്ചു. 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നും നിർബന്ധിച്ച് അബോർഷൻ നടത്തിയെന്നും ജിമ്മില്‍ പരിശീലകയായ യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാൽ, പെൺകുട്ടിയുടെ പീഡനപരതി തള്ളിക്കളയുകയാണ് ഷിയാസ്. കേസ് വന്നപ്പോള്‍ താന്‍ ഡിപ്രഷനില്‍ ആയിരുന്നു എന്നാണ് ഷിയാസ് കരീം പറയുന്നത്. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരം വെളിപ്പെടുത്തിയത്.

‘വിവാദം ഉണ്ടായപ്പോള്‍ ഞാന്‍ ദുബായില്‍ ആയിരുന്നു. ആ സമയത്ത് എന്നെ സഹായിച്ചത് സുഹൃത്തുക്കളായ പപ്പനും മുന്തിറുമാണ്. ആ നാല് മണിക്കൂര്‍ ഞാന്‍ ശരിക്കും ഡിപ്രഷനിലായിരുന്നു. ഞാന്‍ റൂമില്‍ ഹോട്ടലില്‍ ഒറ്റക്കായിരുന്നു. എനിക്ക് മോശാവസ്ഥ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്റെ വാപ്പ മറ്റൊരാളെ വിവാഹം കഴിച്ചപ്പോഴാണ് ആത്മഹത്യ ചെയ്യണമെന്നൊക്കെയുള്ള ചിന്ത ഉണ്ടായത്.

വാര്‍ത്ത കേട്ടപ്പോള്‍ തന്നെ എനിക്ക് ഷോക്കായി, തലകറങ്ങും പോലെ തോന്നി, ശരിക്കും പാനിക്കായി, വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്നെ വിട്ട് പോകുമോ എന്ന് ഭയന്നു, എന്റെ ഉമ്മയുടെ മുഖം ആലോചിച്ചു, നിസ്‌കരിച്ചു. എന്തായാലും ഞാന്‍ ഫേസ് ചെയ്യണം. ആ സമയത്ത് ഞാന്‍ റൂമില്‍ ഒറ്റക്കായിരുന്നു. അപ്പോഴാണ് പപ്പനും മുന്തിറും വിളിച്ച് ഹോട്ടല്‍ മുറിയുടെ നമ്പര്‍ ചോദിച്ചതും അവര്‍ മുറിയിലേക്ക് വരുന്നതും. അവരോട് കാര്യങ്ങളൊക്കെ ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തു. നിന്റെ കൂടെ ഞങ്ങള്‍ മരണം വരെ ഉണ്ടാകുമെന്ന് അവര്‍ ഉറപ്പ് തന്നു. ഈ അവസരങ്ങളില്‍ ആണ് ഉറ്റ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലാകുന്നത്’, ഷിയാസ് പറയുന്നു.