News Portal

54 രാജ്യങ്ങളില്‍ നിന്നുള്ള 88 അംബാസഡര്‍മാര്‍ അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തി: യോഗി ആദിത്യനാഥ്


ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും അത് എല്ലാവര്‍ക്കും പോസിറ്റീവ് എനര്‍ജി പകര്‍ന്നുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി ആഘോഷത്തെ കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീപാവലി ദിനത്തോടനുബന്ധിച്ച് അയോദ്ധ്യയിലെത്തിയ യോഗി ആദിത്യനാഥ് ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകള്‍ നടത്തി. അയോദ്ധ്യയിലെ രാംലല്ല വിരാജ്മാനും അദ്ദേഹം സന്ദര്‍ശിച്ചു. അയോദ്ധ്യയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മഹാ ദീപോത്സവത്തിലും യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു.

ശ്രീലങ്ക, നേപ്പാള്‍, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അയോദ്ധ്യയിലെ ദീപോത്സവത്തില്‍ രാമലീല അവതരിപ്പിച്ചു. സരയൂ നദിയുടെ തീരങ്ങളില്‍ 22 ലക്ഷത്തിലധികം മണ്‍വിളക്കുകളാണ് ഒരേ സമയം തെളിയിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്. ശ്രീരാമന്റെ 18 നിശ്ചലദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ ദീപോത്സവ ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. നിര്‍മ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലും ഭക്തര്‍ പ്രാര്‍ത്ഥന നടത്തി. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പുഷ്പവൃഷ്ടിയും നടന്നു.