News Portal

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, നാഷണല്‍ ഹെറാള്‍ഡിന്റെ 751.9 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 661 കോടിയുടെ സ്വത്തും 90.21കോടിയുടെ ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയത്. ഡല്‍ഹി, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലെ ആകെ 752 കോടിയുടെ സ്ഥാവര സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരാണ് യംഗ് ഇന്ത്യയുടെ ഡയറക്ടര്‍മാര്‍. ഖാര്‍ഗെയും സാം പിത്രോഡയും അസോസിയേറ്റ് ജേര്‍ണലിന്റെ ഡയറക്ടര്‍മാരാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നീക്കം.

കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. അതിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് യങ് ഇന്ത്യ. 2013ല്‍ ഡല്‍ഹി കോടതിയില്‍ ബിജെപിയുടെ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വഞ്ചനയും ഫണ്ട് ദുരുപയോഗവും ആരോപിച്ചായിരുന്നു പരാതി. കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും 2015 ഡിസംബറില്‍ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.