നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. പാര്‍ട്ടിയുമായി ബന്ധമുള്ള യങ് ഇന്ത്യനെതിരായ കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ 751 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണനിരോധന നിയമപ്രകാരം പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനും അതിന്റെ നിയന്ത്രണത്തിലുള്ള യങ് ഇന്ത്യനും താത്കാലിക ഉത്തരവ് നല്‍കിയതായി ഇഡി പ്രസ്താവനയില്‍ അറിയിച്ചു.
ഡല്‍ഹി ഐടിഒയിലെ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ്, ലഖ്നൗവിലെ കൈസര്‍ബാഗിനടുത്തുള്ള മാള്‍ അവന്യൂവിലെ നെഹ്റു ഭവന്‍, മുംബൈയിലെ ഹെറാള്‍ഡ് ഹൗസ് എന്നിവ ഇഡി കണ്ടുകെട്ടിയ സ്ഥാവര സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണത്തില്‍ ഡല്‍ഹി, മുംബൈ, ലഖ്നൗ തുടങ്ങി നിരവധി നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 661.69 കോടി രൂപ മൂല്യമുള്ള സ്ഥാവര സ്വത്തുക്കളുടെ രൂപത്തില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) അനധികൃത വരുമാനം കൈവശം വച്ചിട്ടുണ്ട്. കൂടാതെ, എജെഎല്ലിന്റെ ഇക്വിറ്റി ഷെയറുകളിലെ നിക്ഷേപത്തിന്റെ രൂപത്തില്‍ 90.21 കോടി രൂപയുടെ വരുമാനവും യംഗ് ഇന്ത്യന്‍ കൈവശം വെച്ചിട്ടുണ്ടെന്ന് ഇഡി അറിയിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ 751.9 കോടിയുടെ സ്വത്തുകൾ ഇഡി കണ്ടുകെട്ടി
കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. യങ് ഇന്ത്യന്‍ എന്ന സ്ഥാപനം വഴി എജെഎല്ലിന്റെ നൂറുകണക്കിന് കോടികളുടെ സ്വത്തുക്കള്‍ സമ്പാദിക്കാന്‍ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും കോടതി നിരീക്ഷിച്ചു.
പത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ എജെഎല്ലിന് ഇളവ് നിരക്കില്‍ ഭൂമി നല്‍കി. 2008-ല്‍ AJL അതിന്റെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും വാണിജ്യ ആവശ്യങ്ങള്‍ക്കായി വസ്തുവകകള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്നും ഇഡി പറഞ്ഞു.
എഐസിസിയില്‍ നിന്ന് 90.21 കോടി രൂപ വായ്പ വാങ്ങിയ ശേഷം, വായ്പ തിരിച്ചടയ്ക്കാനോ എജെഎല്ലിന്റെ ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കാനോ യങ് ഇന്ത്യന്‍ ആവശ്യപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായതായി ഇഡി കൂട്ടിച്ചേര്‍ത്തു. തുടർന്ന് എജെഎല്‍ ഒരു അസാധാരണ പൊതുയോഗം (ഇജിഎം) വിളിച്ച് ചേർക്കുകയും ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കാനും 90.21 കോടി രൂപയുടെ പുതിയ ഓഹരികള്‍ യങ് ഇന്ത്യനിലേക്ക് കൈമാറാനും ഒരു പ്രമേയം പാസാക്കുകയും ചെയ്തു. ഈ പുതിയ ഷെയറുകള്‍ അനുവദിച്ചതിലൂടെ, 1000-ലധികം ഓഹരി ഉടമകളുടെ ഓഹരികള്‍ കേവലം 1% ആയി കുറഞ്ഞു. ഇതോടെ എജെഎല്‍ യങ് ഇന്ത്യന്റെ അനുബന്ധ കമ്പനിയായി മാറി എജെഎല്ലിന്റെ വസ്തുവകകളുടെ നിയന്ത്രണം യങ് ഇന്ത്യന്‍ ഏറ്റെടുക്കുകയും ചെയ്തുവെന്നും ഇഡി പറഞ്ഞു.
അതേസമയം, എജെല്ലിന്റെ സ്ഥാപര സ്വത്തുക്കളൊന്നും ഇഡി കണ്ടുകെട്ടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. ഓരോ സംസ്ഥാനത്തും നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ചില പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കുവേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി സ്വീകരിച്ച നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിബിഐയും ആദായനികുതി വകുപ്പും ബിജെപിയുടെ സഖ്യകക്ഷികളാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രതികാര തന്ത്രങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒരു തരത്തിലും ഭയപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.