പതിറ്റാണ്ടുകൾ പിന്നിട്ട സേവനം! ഒടുവിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തി ഒമേഗിൾ, വിവരങ്ങൾ പങ്കുവെച്ച് സിഇഒ
പതിറ്റാണ്ടുകൾ പിന്നിട്ട സേവനത്തിനൊടുവിൽ പ്രമുഖ ഓൺലൈൻ ചാറ്റിംഗ് പ്ലാറ്റ്ഫോമായ ഒമേഗിൾ പ്രവർത്തനം അവസാനിപ്പിക്കുന്നു. 2009-ൽ ആരംഭിച്ച ഒമേഗിൾ 14 വർഷത്തിനുശേഷമാണ് അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയിരിക്കുന്നത്. വെബ്സൈറ്റിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് ആവശ്യമായ പണം ഇല്ലാത്തതും, ഒരു വിഭാഗം ആളുകൾ വലിയ രീതിയിൽ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തതുമാണ് അടച്ചുപൂട്ടുക എന്ന തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചത്. പ്രവർത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒമേഗിൾ സ്ഥാപകൻ ലീഫ് കെ ബ്രൂക്സ് പുറത്തുവിട്ടിട്ടുണ്ട്.
തന്റെ പതിനെട്ടാം വയസിലാണ് ലീഫ് കെ ബ്രൂക്സ് ഒമേഗിൾ എന്ന ചാറ്റിംഗിന് പ്ലാറ്റ്ഫോമിന് രൂപം നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പരസ്പരം വീഡിയോ ചാറ്റ് ചെയ്യാൻ സൗകര്യമൊരുക്കിയ ഒമേഗിളിന് അക്കാലത്ത് വലിയ രീതിയിൽ സ്വീകാര്യത നേടാൻ സാധിച്ചിരുന്നു. സ്വന്തം വ്യക്തി വിവരങ്ങൾ നൽകാതെയാണ് ഈ പ്ലാറ്റ്ഫോം മുഖാന്തരം ആശയവിനിമയം നടത്താൻ സാധിച്ചിരുന്നത്. അപരിചിതരുമായി സന്ദേശം, വീഡിയോ കോൾ എന്നിങ്ങനെ എന്തുവേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനാകും. തുടർന്ന് സമാന താൽപര്യമുള്ള വ്യക്തികളെ കണ്ടെത്തിയാണ് ആശയവിനിമയത്തിന് തുടക്കമിടുന്നത്.
ലോകമെമ്പാടും കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്താണ് ഒമേഗിളിന് വലിയ രീതിയിലുള്ള ജനപ്രീതി ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് ഒമേഗിൾ ഉപയോഗിക്കുന്നവരുടെ എണ്ണവും താരതമ്യേന വർദ്ധിക്കുകയായിരുന്നു. എന്നാൽ, ഒമേഗിൾ നൽകുന്ന സേവനങ്ങൾ പലരും ദുരുപയോഗപ്പെടുത്താൻ തുടങ്ങി. പിന്നീട്, ഒമേഗിൾ സെക്സ് ചാറ്റിനും, നഗ്നതാ പ്രദർശനത്തിനുമുള്ള ഒരു പ്ലാറ്റ്ഫോമായി മാറുകയായിരുന്നു. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചെങ്കിലും അവ ഫലവത്താകാത്തതിനെ തുടർന്നാണ് സേവനം അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് ഒമേഗിൾ സ്ഥാപകൻ എത്തിയത്.